Saturday, September 1, 2012

വീട് വെറുമൊരു വീടല്ലല്ലോ


ജപ്തിനോട്ടീസിനൊടുവില്‍ വീടുവിട്ട് തെരുവിലേയ്ക്കിറങ്ങേണ്ടിവന്ന നേരത്ത് കൊട്ടാരം വിട്ടിറങ്ങിയ സിദ്ധാര്‍ഥനാണെന്ന അഹങ്കാരത്തിലും സന്യാസിയുടെ കപടവിനയത്തിലും പൊതിഞ്ഞ് നടന്നുനീങ്ങുന്ന മംഗലശ്ശേരി നീലകണ്ഠന്റെ മുന്നിലേയ്ക്ക് ചെന്ന് നിന്ന് വാനോളമുയര്‍ന്ന് മംഗലശ്ശേരി എന്ന പേര് മാഞ്ഞുപോയല്ലോ നീലകണ്ഠാ എന്ന് ആഹ്ലാദത്തോടെ സഹതപിക്കുന്ന മുണ്ടയ്ക്കല്‍ ശേഖരന് മറുപടിയായി തീയേറ്ററില്‍ കൈയടി നിറയ്ക്കുന്ന ഒരു ഡയലോഗടിക്കുന്നുണ്ട് ലാലാണ്ടന്‍, ഏതാണ്ടിങ്ങനെ ..

പത്ത് മുപ്പത് കൊല്ലമായി കൂടെക്കഴിഞ്ഞ പെണ്ണ് പോയി. അതിലും വലുതല്ല ശേഖരാ കല്ലിലും മരത്തിലും പണിഞ്ഞ ഒരു വീട്

ഇമ്മാതിരി ഒരു വാക്യത്തില്‍ പ്രയോഗം നടത്താന്‍ മംഗലശ്ശേരി നീലകണ്ഠനെപ്പോലുള്ള ഒരു കഥാപാത്രത്തിനു മാത്രമേ കഴിയൂ. അമ്മയുടെ കെട്ടിയോന് ജന്മം കൊണ്ടും കര്‍മം കൊണ്ടും ലഭിച്ച വഹകള്‍ ധൂര്‍ത്തടിച്ചും വിറ്റുതുലച്ചും നശിപ്പിച്ച് തമ്പുരാനായി വിലസുന്ന നീലാണ്ടന് അക്കൂട്ടത്തില്‍ പെട്ട മംഗലശ്ശേരി വെറും കല്ലും മരവും മാത്രമാവാം. ഒരു പണിക്ക് പോയതായോ നയാപൈസ സമ്പാദിച്ചതായോ കാണാത്ത, കാലം എല്ലാം വെള്ളിത്തളികയില്‍ വെച്ച് നീട്ടിത്തരുന്ന അയാളെപ്പോലുള്ളവര്‍ക്ക് വീട് വെറും സിമന്റും മണലും മാത്രമാണെന്ന് തോന്നിയേയ്ക്കാം.

എന്നാല്‍ ജന്മം മുഴുവന്‍ കഷ്ടപ്പെട്ട് ഒരു രാത്രിയെങ്കിലും നീണ്ടു നിവര്‍ന്ന് കിടക്കാന്‍ ആശിക്കുന്ന സാധാരണ മനുഷ്യര്‍ക്ക് വീട് ഒരു വികാരം തന്നെയാണ്. അതിനൊരു നനവുതട്ടിയാല്‍ തുമ്മുന്നത് താനാണ്. അതിനൊരു മുറിവു പറ്റിയാല്‍ പൊടിയുന്നത് തന്റെ ചോരയാണ്. ശാരദ അക്കൂട്ടത്തില്‍ പെട്ടവളാണ്. വില്‍ക്കാന്‍ തയ്യാറാവുമ്പോള്‍ത്തന്നെ വീടുവാങ്ങാനെത്തുന്ന സ്ത്രീയോട് തന്റെ വീടിനെപ്പറ്റിയുള്ള സ്വപ്നങ്ങള്‍ ഒന്നൊന്നായി പറയുന്ന ശാരദ തന്നെയാണ് "എന്നാല്‍ താങ്കള്‍ക്ക് തരുന്നീലാ ഞാന്‍ ഈ വീടിന്നുള്ളം" എന്ന് വേറൊരു കവിയെക്കൊണ്ട് പറയിപ്പിക്കുന്നതും. കല്ലിലും മരത്തിലും പണിഞ്ഞ എന്തോ ഒന്നായി സ്വന്തം വീടിനെക്കാണാന്‍ ശാരദയ്ക്ക് ഒരിക്കലുമാവില്ലതന്നെ.

നമ്മളില്‍ പലരും ഒരു ശാരദയാണ്. വീട് വെറുമൊരു വീടല്ലല്ലോ ...


സ്വകാര്യം

നീലകണ്ഠന്‍ : ഒരു സിനിമാക്കഥാപാത്രം
ശാരദ: വല്‍സല എഴുതിയ ശാരദയുടെ വീട് എന്ന കഥയിലെ നായിക
ഇന്‍വര്‍ടഡ് കോമയില്‍ ആറ്റൂര്‍ രവിവര്‍മ എഴുതിയ വീടുവില്‍പന എന്ന കവിതയുടെ അവസാനവരി.

No comments:

Post a Comment